Published: Sunday, 7 June 2026, at 12:41 am| Dubai | Edited:Saturday, Sunday, 7 June 2026, at 12:47 am
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനും മികച്ച നടനുമായ സലിം കുമാർ (Salim Kumar) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ന്യൂമോണിയയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇന്നലെ രാത്രി (ശനിയാഴ്ച) 10.43-നായിരുന്നു മരണം സ്ഥിരീകരിച്ചത്.
ചിരിയിലൂടെ തുടക്കമിട്ട കരിയർ

ഹാസ്യവേദികളിലൂടെ കലാലോകത്തെത്തിയ സലിം കുമാർ 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. വടക്കൻ പറവൂരുകാരനായ അദ്ദേഹം തന്റെ തനതായ ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. ‘തെങ്കാശിപ്പട്ടണം’, ‘സൂത്രധാരൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ വളർച്ച പിന്നീട് തിരക്കേറിയ ഹാസ്യനടൻ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.
ഹാസ്യത്തിനപ്പുറം പ്രകടനം കൊണ്ട് ഞെട്ടിച്ച നടൻ

‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. ഈ ചിത്രം ഓസ്കാറിലേക്കുള്ള രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായും പരിഗണിക്കപ്പെടുകയുണ്ടായി.
മലയാളത്തിന് പുറത്തും ശ്രദ്ധ്യേമായ വേഷങ്ങൾ

മലയാളത്തിന് പുറമെ തമിഴ്, ബംഗാളി, ഒറിയ ഭാഷകളിലും സലിം കുമാർ തന്റെ സാന്നിധ്യം അറിയിച്ചു. സംവിധായകനായും തിളങ്ങിയ അദ്ദേഹം ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിലൂടെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. സിനിമയ്ക്ക് പുറത്ത് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള സാമൂഹിക പ്രവർത്തകനായും കർഷകനായും അദ്ദേഹം നിറഞ്ഞുനിന്നു. മലയാള സിനിമയുടെ ഒരു കാലഘട്ടമാണ് സലിം കുമാറിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്.
English Summary: Malayalam cinema mourns the loss of acclaimed actor and comedian Salim Kumar, who passed away at a private hospital in Kochi due to cardiac arrest following pneumonia. Rising from the mimicry stage to become a celebrated national award-winning actor, he left an indelible mark with his performances in films like ‘Achanurangatha Veedu’ and ‘Adaminte Makan Abu’. Beyond acting, he was a talented director, social activist, and farmer, remembered by many for his sharp wit and deeply human characters.

