Published: Monday, 1 June 2026, at 4:31 pm| Dubai | Edited: Monday, 1 June 2026, at 4:37 pm
ഗൾഫ് രാജ്യങ്ങളിൽ ചൂട് കനക്കവെ പുറംജോലികള്‍ക്ക് നിയന്ത്രണവുമായി ഗൾഫ് രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയങ്ങൾ (Gulf midday work ban). യു.എ.ഇ , ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച ഈ നിയമങ്ങൾ ഈ വാരം മുതൽ നടപ്പിലായി തുടങ്ങും. ഓരോ രാജ്യങ്ങളിലെയും ഈ നിയന്ത്രങ്ങൾ വ്യത്യസ്‍തമാണ്. അതിനാൽ ഓരോ രാജ്യത്തിലെയും ഈ നിയന്ത്രണങ്ങൾ നമ്മുക്ക് പരിശോധിക്കാം..
ALSO READ: പ്രതിസന്ധി മുറുകുന്നു! ഭൂഗർഭ മിസൈൽ താവളങ്ങൾ വീണ്ടും സജീവമാക്കി ഇറാൻ; ആശങ്കയിൽ ലോകം
വില നിയന്ത്രിച്ച് ഖത്തർ: ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു, നിരക്കുകൾ അറിയാം
യുഎഇ

യുഎഇയിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ ജോലി ചെയ്യാൻ അനുവാദമില്ല.നിർമ്മാണ സ്ഥലങ്ങൾ, റോഡുകൾ, മറ്റ് തുറസ്സായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ ഉൾപ്പെടുക. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതവും, പരമാവധി 50,000 ദിർഹം വരെയും പിഴ ചുമത്തപ്പെടുന്നതാണ്.
ഖത്തർ

ഖത്തറിൽ നാളെ മുതലാണ് (ജൂൺ 2) ഈ നിയന്ത്രണം നടപ്പിലാവുക. രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നര വരെയാണ് പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ തൊഴിലാളികളെ പുറം ജോലിക്ക് ഉപയോഗിക്കാൻ പാടില്ല. സെപ്തംബര്‍ പതിനഞ്ചു വരെയാണ് ഈ നിയമം.ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്നാണ് നിര്‍ദേശം.
നിയമം കര്‍ശനമായി പാലിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ

ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ബഹറിനിൽ ഉച്ചവിശ്രമം സമയം. ഉച്ചക്ക് 12 മുതല്‍ നാലു മണിവരെയാണ് നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ഏതെങ്കിലും രീതിയിൽ നിയമലംഘനം കണ്ടാൽ 17873921 എന്ന ഹോട്ട്‌ലൈനിൽ ബന്ധപ്പെടാനും നിർദേശമുണ്ട്.
ഒമാൻ

ഒമാനില്‍ കൊടും ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ തൊഴിലാളികള്‍ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.
നിയമലംഘനം എങ്ങനെ റിപ്പോർട്ട് ചെയ്യാം?

ഗൾഫ് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള ഈ ഉച്ചവിശ്രമ നിയമങ്ങൾ കമ്പനികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനകളാണ് അതത് രാജ്യങ്ങളിലെ തൊഴിൽ മന്ത്രാലയങ്ങൾ നടത്തുന്നത്. എങ്കിലും എവിടെയെങ്കിലും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കോ തൊഴിലാളികൾക്കോ മന്ത്രാലയങ്ങളുടെ ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറുകളിലോ ആപ്പുകൾ വഴിയോ പരാതി അറിയിക്കാവുന്നതാണ്.
- ബഹ്റൈൻ: 17873921
- യുഎഇ: 600590000
- ഒമാൻ: 80077000
നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ മന്ത്രാലയങ്ങൾ ഉടനടി കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.
ALSO READ: ഈ 10 നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക: കർശന ‘എബോള’ ജാഗ്രത നിർദേശവുമായി ഒമാൻ
കുവൈറ്റ് വിമാനത്താവളം ടെർമിനൽ 1 വീണ്ടും സജീവമാകുന്നു; വിദേശ സർവീസുകൾ നാളെ മുതൽ
Summary: Ministries of Labor across the Gulf region have enforced the annual Gulf midday work ban to protect outdoor workers from extreme summer heat. Countries including the UAE, Qatar, Bahrain, and Oman have implemented varied ban timings and strict penalties, alongside dedicated hotlines for reporting violations.

