Published: Monday, 4 May 2026, at 11:38 am| Dubai | Edited: Monday, 4 May 2026, at 12:38 pm
കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിലെ വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുന്നത് (Dharmadom Election Result 2026). ‘ധർമടത്ത് മുഖ്യമന്ത്രി പിന്നിൽ’ എന്ന വാർത്ത മാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസ് ആയി നിറഞ്ഞപ്പോൾ അത് രാഷ്ട്രീയ കേരളത്തിന് അവിശ്വസനീയമായ ഒന്നായി മാറി. സിപിഎമ്മിന് ഇത്രയേറെ ആഴത്തിൽ വേരോട്ടമുള്ള, കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി മുന്നേറുന്നത് ആരും പ്രവചിച്ചതല്ല.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ മാത്രമാണ് സാധാരണയായി യുഡിഎഫിനെ തുണയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളായ പഞ്ചായത്തുകളിൽ പോലും യുഡിഎഫ് സ്ഥാനാർഥി ലീഡ് പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ആരാണ് ധർമടത്തെ ഈ യുഡിഎഫ് സ്ഥാനാർഥി എന്ന അന്വേഷണത്തിലാണ് കേരളം.
ALSO READ: അടുത്ത മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ വടംവലി; ലീഗിന്റെ പിന്തുണ ആർക്ക്?
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്; ഗൾഫ് മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
കരുത്തുറ്റ പോരാളി: വി.പി. അബ്ദുൽ റഷീദ്

കോൺഗ്രസിലെ യുവനേതാവായ വി.പി. അബ്ദുൽ റഷീദിനെ അടുത്തറിയാവുന്നവർക്ക് ഈ കുതിപ്പിൽ വലിയ അത്ഭുതമില്ല. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകളിൽ ഭൂരിപക്ഷം വൻതോതിൽ കുറച്ചു കൊണ്ടുവരുന്നതിൽ വലിയൊരു പാരമ്പര്യം തന്നെ റഷീദിനുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ മത്സരിച്ചാണ് റഷീദ് ശ്രദ്ധേയനായത്.
അന്ന് എൽഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോഴും സിപിഎമ്മിന്റെ ഭൂരിപക്ഷം പകുതിയോളം കുറയ്ക്കാൻ റഷീദിന് സാധിച്ചു. 40,000 വോട്ടുകൾക്ക് മുകളിലായിരുന്ന മുൻപത്തെ ഭൂരിപക്ഷം വെറും 22,000 വോട്ടുകളിലേക്ക് ഒതുക്കിയത് ഇദ്ദേഹത്തിന്റെ പോരാട്ടവീര്യമായിരുന്നു. യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ എട്ട് ശതമാനത്തോളം വർദ്ധനവാണ് അന്ന് അദ്ദേഹം ഉണ്ടാക്കിയത്.
സർപ്രൈസ് നീക്കവുമായി ധർമടത്തേക്ക്
ഇത്തവണ തളിപ്പറമ്പിൽ തന്നെ മത്സരിക്കുമെന്ന് കരുതിയിരുന്ന റഷീദ് അപ്രതീക്ഷിതമായാണ് ധർമടത്തെത്തുന്നത്. തളിപ്പറമ്പിൽ സിപിഎം വിമതനായിരുന്ന ടി.കെ. ഗോവിന്ദന് സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനിച്ചതോടെയാണ് റഷീദിന് മണ്ഡലം മാറേണ്ടി വന്നത്. എന്നാൽ ധർമടത്തെത്തിയ ആദ്യ ദിവസം മുതൽ വലിയ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ താൻ ലീഡ് പിടിക്കുമെന്ന് വോട്ടെണ്ണലിന് തലേദിവസം പോലും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

മണ്ഡലത്തിലെ മാറ്റത്തിന്റെ സൂചനകൾ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പ്രകടമായിരുന്നു. അന്ന് മണ്ഡലത്തിലെ 165 ബൂത്തുകളിൽ 80 എണ്ണത്തിലും യുഡിഎഫ് മുന്നിലെത്തിയിരുന്നു. വെറും 85 ബൂത്തുകളിൽ മാത്രമാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്. ആ മാറ്റത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലും കാണുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ അബ്ദുൽ റഷീദ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗങ്ങളിൽ ഒരാളാണ്. ജവാഹർ ബാലജനവേദിയിലൂടെയും കെഎസ്യുവിലൂടെയുമാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയത്. ധർമടം മണ്ഡലത്തിലെ പലയാട് ക്യാമ്പസിലായിരുന്നു അദ്ദേഹത്തിന്റെ നിയമപഠനം. ആ കാലഘട്ടത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ തന്റെ ജീവൻ അപകടത്തിലാണെന്ന റിപ്പോർട്ടുകളെ തുടർന്ന് ഒരു വർഷത്തോളം പോലീസ് സുരക്ഷയിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അബ്ദുൽ റഷീദ് എന്ന യുവനേതാവ് ധർമടത്ത് ഉണ്ടാക്കിയിരിക്കുന്ന ഈ ചലനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. ഫലം എന്തായാലും സിപിഎമ്മിന്റെ ഈ കരുത്തുറ്റ മണ്ഡലത്തിൽ യുഡിഎഫ് ഇത്രയും വലിയൊരു മുന്നേറ്റം നടത്തിയത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ALSO READ: ഉപമുഖ്യമന്ത്രി പദം കിട്ടുമോ? ലീഗിന്റെ നിലപാട് ഇങ്ങനെ..
പോലീസ് പരേഡിനിടയിലേക്ക് പാമ്പ്; ചിതറിയോടി ഉദ്യോഗസ്ഥർ: സാക്ഷാൽ ‘ചേര സാർ’ ( വീഡിയോ കാണാം)
English Summary: The Dharmadom Election Result 2026 shows a surprising trend as UDF candidate VP Abdul Rasheed leads against CM Pinarayi Vijayan in early rounds. Rasheed, a young Congress leader known for reducing LDF majorities in strongholds like Taliparamba, is now creating a historic challenge in the CPM fortress of Dharmadom.


LDF deserve it, Pinarayi and Co were overconfident