Published:Thursday, 16 April 2026, at 4:08 pm| Dubai |Edited:Thursday, 16 April 2026, at 5:08 pm
വാഷിങ്ടൻ: ആഗോള വിപണിയിലെ എണ്ണവിലയെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്ക (US Oil Sanctions Exemptions). റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഈ ഇളവുകളുടെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ ഈ നിലപാട് മാറ്റം വലിയ തിരിച്ചടിയാണ്.
RELATED READS: ഇന്ധന വില വർദ്ധനവ് ഉടൻ? ലിറ്ററിന് 35 രൂപ വരെ കൂടാൻ സാധ്യത
ഇളവുകൾ അവസാനിക്കുന്നു; ഇന്ത്യക്ക് തിരിച്ചടി

റഷ്യൻ എണ്ണയ്ക്കുള്ള ഇളവുകൾ ഏപ്രിൽ 11-ഓടെ അവസാനിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള കാലാവധി ഏപ്രിൽ 19-ന് അവസാനിക്കുമെന്നും ട്രഷറി സെക്രട്ടറി അറിയിച്ചു. മാർച്ച് 11-ന് മുൻപ് കടലിൽ ഉണ്ടായിരുന്ന എണ്ണക്കപ്പലുകൾക്ക് മാത്രമായി നൽകിയ താൽക്കാലിക അനുമതികൾ അവസാനിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്.
ഉപരോധങ്ങൾക്കിടയിലും ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു. ഇത് പ്രകാരം റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം അമേരിക്ക ഇപ്പോൾ നിഷ്കരുണം തള്ളിയിരിക്കുകയാണ്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിലപാട്

ഫെബ്രുവരിയിൽ യുഎസ് – ഇറാൻ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ പോയിരുന്നു. വിപണി സുസ്ഥിരമാക്കാനാണ് ഇളവുകൾ നൽകിയതെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആദ്യ വാദം. എന്നാൽ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
റഷ്യയ്ക്കും ഇറാനും തങ്ങളുടെ സൈനിക നീക്കങ്ങൾ തുടരാൻ ആവശ്യമായ പണം സമ്പാദിക്കാൻ ഈ ഇളവുകൾ സഹായിക്കുന്നുവെന്ന് സെനറ്റർ ചക്ക് ഷുമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. റഷ്യ ഈ പണം യുക്രെയ്ൻ യുദ്ധത്തിനായും ഇറാനെ സഹായിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന വാദത്തിന് ട്രംപ് ഭരണകൂടം ഒടുവിൽ വഴങ്ങുകയായിരുന്നു.
ALSO READ: യുദ്ധം തിരിച്ചടിയാകുന്നു; ഇന്ത്യയിൽ മരുന്ന് വില 15 ശതമാനം വരെ കൂടും
പ്രവാസികളുടെ പണമയക്കലിൽ വൻ ഇടിവ്; സൗദിയിൽ രേഖപ്പെടുത്തിയത് 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ആഗോള വിപണിയിലെ ആഘാതം

അമേരിക്കയുടെ ഈ കർശന നിലപാട് വരും ദിവസങ്ങളിൽ ആഗോള ഇന്ധന വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ ലഭിക്കില്ലെന്ന സാഹചര്യം വരുന്നത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിൽ വലിയ വർധനവിന് കാരണമായേക്കാം. നിലവിൽ എണ്ണവില നിയന്ത്രിച്ചു നിർത്താൻ ഇന്ത്യ റഷ്യൻ എണ്ണയെ വലിയ തോതിൽ ആശ്രയിച്ചിരുന്നു. ഇറക്കുമതി ചെലവ് വർധിക്കുന്നതോടെ രാജ്യത്തെ ചരക്ക് നീക്കത്തെയും അവശ്യസാധനങ്ങളുടെ വിലയെയും ഇത് ബാധിച്ചേക്കാം.
റഷ്യയ്ക്കും ഇറാക്കിനുമെതിരായ ഉപരോധങ്ങൾ കർശനമാക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ലോകമെമ്പാടുമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്. വരും ആഴ്ചകളിൽ എണ്ണ ബാരലിന് വില വീണ്ടും 100 ഡോളറിന് മുകളിൽ പോകാൻ സാധ്യതയുള്ളതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ALSO READ: ‘ജനനായകൻ’ ചോർന്ന സംഭവം: പ്രതികരണവുമായി നടൻ സൂര്യ
പശ്ചിമേഷ്യൻ യുദ്ധം കേരളത്തേയും പ്രവാസികളെയും ബാധിക്കുമോ? വിദഗ്ധരുടെ മുന്നറിയിപ്പ് ഇപ്രകാരം
English Summary: The US Treasury Secretary Scott Bessent announced that the US Oil Sanctions Exemptions for Russia and Iran will not be extended. This decision is a major blow to India, which relied on these waivers for cheaper oil imports. It is expected to trigger a significant hike in global fuel prices.

