Published:Thursday, 16 April 2026, at 2:56 pm| Dubai |Edited:Thursday, 16 April 2026, at 3:56 pm
കോഴിക്കോട്: നഗരമധ്യത്തിലെ പള്ളി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത് (Kozhikode Newborn Death Case). പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ (25) എന്ന യുവതിയെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് നിന്ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ തീർഥാടക സംഘത്തിലെ അംഗമായിരുന്നു യുവതി. പ്രസവിച്ച വിവരം ഭർത്താവിനെയോ കൂടെയുണ്ടായിരുന്ന ബന്ധുക്കളെയോ അറിയിക്കാതെ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവതി തിരികെ ബസിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ALSO READ: കേരളത്തിൽ ഇത്തവണ മഴ കുറയുമോ? കാലാവസ്ഥ നിരീക്ഷണ വിദഗ്ധരുടെ പ്രവചനം അറിയാം
തീർഥാടനത്തിനിടെ രഹസ്യ പ്രസവം

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കോഴിക്കോട് ചെറൂട്ടി കോൺവെന്റ് റോഡിലെ പള്ളിയുടെ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. 13 ബസുകളിലായി എത്തിയ തീർഥാടക സംഘത്തോടൊപ്പമാണ് ആറുമാസം ഗർഭിണിയായ യുവതിയും എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ യാത്രയിൽ നിന്ന് മാറിനിൽക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതി നിർബന്ധപൂർവം കൂടെ കൂടുകയായിരുന്നുവെന്നാണ് വിവരം.
പള്ളിയുടെ പിന്നിലെ വിജനമായ സ്ഥലത്ത് വച്ച് പ്രസവവേദന അനുഭവപ്പെടുകയും അവിടെ വച്ച് തന്നെ പ്രസവിക്കുകയുമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി.
ബന്ധുക്കളെ അറിയിക്കാതെ ബസിലേക്ക്

ഏറ്റവും വിചിത്രമായ കാര്യം യുവതിയുടെ ഭർത്താവും ഒന്നരവയസ്സുള്ള മകളും ഭർത്താവിന്റെ അമ്മയും അമ്മൂമ്മയും ഇതേ തീർഥാടക സംഘത്തിൽ ഒപ്പമുണ്ടായിരുന്നു എന്നതാണ്. എന്നാൽ ഇവരെയൊന്നും അറിയിക്കാതെയാണ് യുവതി കുഞ്ഞിനെ പള്ളിയുടെ പിന്നിൽ ഉപേക്ഷിച്ചത്.
പ്രസവം കഴിഞ്ഞയുടനെ യുവതി സംഘം വന്ന ടൂറിസ്റ്റ് ബസിലേക്ക് തിരികെ കയറി ഇരുന്നു. പള്ളി പരിസരത്ത് മൃതദേഹം കണ്ട മറ്റൊരു യുവാവാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയെ തിരിച്ചറിഞ്ഞത്. പൊക്കിൾക്കൊടി അറുത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
പശ്ചിമേഷ്യൻ യുദ്ധം കേരളത്തേയും പ്രവാസികളെയും ബാധിക്കുമോ? വിദഗ്ധരുടെ മുന്നറിയിപ്പ് ഇപ്രകാരം
അസ്വാഭാവിക മരണത്തിന് കേസ്

യുവതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ അതീവ ക്ഷീണിതയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലാണ് ഇവർ. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ ചോദ്യം ചെയ്യൽ നടക്കുമെന്ന് ടൗൺ എസിപി കെ.ജെ. ജോൺസൻ അറിയിച്ചു.
കുഞ്ഞ് മരിച്ച നിലയിലാണ് ജനിച്ചതെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. എന്നാൽ മരണം ഉറപ്പുവരുത്താൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പൂർത്തിയാക്കി.
സമീപത്ത് വലിയ ആശുപത്രികൾ ഉണ്ടായിട്ടും ഭർത്താവിനോടോ ബന്ധുക്കളോടോ വിവരം പറയാതെ പ്രസവിക്കാനും കുഞ്ഞിനെ ഉപേക്ഷിക്കാനും യുവതിയെ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്.
ഗർഭാവസ്ഥ മറച്ചുവെക്കാനാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിൽ വ്യക്തത വരാൻ യുവതിയുടെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും പോലീസ് കൂടുതൽ ചോദ്യം ചെയ്യും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ടൗൺ പോലീസ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് യുവതിയെ അതിവേഗം തിരിച്ചറിയാൻ സഹായിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കുഞ്ഞിന്റെ മരണകാരണം ശ്വാസംമുട്ടലാണോ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ പോലീസിന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
ALSO READ: പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ
ഖത്തറിൽ സിസിടിവി സ്ഥാപിക്കാൻ ഇനി അംഗീകൃത കമ്പനികൾ മാത്രം; 162 സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു
English Summary: The investigation into the Kozhikode Newborn Death Case reveals shocking details after a woman secretly gave birth and abandoned the infant’s body near a church. Police took Palakkad native Franco into custody following CCTV evidence. The incident occurred during a pilgrimage visit to Kozhikode Devamatha Cathedral.

